നീരാളി



കഥാസാരം:
സണ്ണി (മോഹൻലാൽ) ഒരു ജെമ്മോളജിസ്ട് ആണ്. അദ്ദേഹം ഡ്രൈവറായ വീരപ്പനൊപ്പം (സുരാജ്) നാട്ടിലേക്ക് വരും വഴി കൊടും കാട്ടിൽ വെച്ച് അപകടം ഉണ്ടായി വണ്ടി ഒരു മുനമ്പിൽ തൂങ്ങിയാടി നിൽക്കുന്നു. ഒന്നനങ്ങിയാൽ ജീവൻ പോകുമെന്ന നീരാളിപിടുത്തത്തിലാകുന്നു സണ്ണിയുടെയും വീരപ്പന്റെയും ജീവിതം. അവർ ഇരുവരും രക്ഷപ്പെടുമോ ഇല്ലയോ എന്ന അതി ഗംഭീര ക്ലൈമാക്സ് സസ്പെൻസ് ആണ് സിനിമയുടെ ബാക്കി പത്രം.

സിനിമ അവലോകനം:
ജോസ് പ്രകാശ് സാറിന്റെ ഭാഷയിൽ പറഞ്ഞാൽ "വെൽഡൺ മൈ ബോയ്..."ഇത്രെയും പുതുമ നിറഞ്ഞ ഒരു അവതരണ രീതിയും , മേക്കിങ്ങും തിരഞ്ഞെടുത്തതിന്...
ജഗദീഷിന്റെ ഭാഷയിൽ പറഞ്ഞാൽ " ഇത്ര സിമ്പിൾ ആയി ബോറടിപ്പിക്കുന്നതു ജനങ്ങൾക്ക് ഇഷ്ടമാവില്ലേ? Don't they like??"
സൂരജ് വെഞ്ഞാറമൂടിന്റെ ഭാഷയിൽ പറഞ്ഞാൽ, "തമാശക്കാണെങ്കിലും പ്രേക്ഷകനോട് ഇങ്ങനൊന്നും ക്രൂരത കാണിക്കരുതെന്നു പറയണേ സാറേ..."

അഭിനയം, അഭിനേതാക്കൾ:
ചിത്രത്തിൽ ഏറ്റവും മികച്ച അഭിനയ പ്രകടനം മോഹൻലാലിന്റെയോ സുരാജിന്റെയോ എന്നൊക്കെ ചർച്ച വന്നേക്കാം. കാരണം ചില രംഗങ്ങളിൽ മോഹൻലാലിനേക്കാൾ മികച്ച രീതിയിൽ സുരാജ് അഭിനയിച്ചു. മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ കഴിവ് സംവിധായകൻ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല എന്ന് പറയേണ്ടി വരും. മോഹൻലാലിന്റെ ഫ്ലാഷ് ബാക് രംഗങ്ങളിലെ ലുക്ക് അതി ഗംഭീരം തന്നെ ആയിരുന്നു. ദിലീഷ് പോത്തൻ, നാസ്സർ തുടങ്ങിയവർ സാന്നിധ്യം അറിയിച്ചു. അഭിനയിച്ചു വെറുപ്പിക്കാനായി നാദിയ മൊയ്‌ദു തന്നെ ധാരാളം.

സംഗീതം, സാങ്കേതികം, സംവിധാനം:
സാങ്കേതിക പരമായി സിനിമ മികച്ചതാണ്. ചില രംഗങ്ങൾ ഒക്കെ പെർഫെക്ഷനോടെ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഒരു ശരാശരി പ്രേക്ഷകന് ഇഷ്ടപെടുന്ന യാതൊന്നും ഈ ചിത്രത്തിൽ ഇല്ല. മോശം ഗാനങ്ങളും, കൃത്രിമത്വം നിറഞ്ഞ സംഭാഷണ ശകലങ്ങളും ,  നടിമാരുടെ ഓവർ ആക്റ്റിംഗും എല്ലാം ചേർന്ന് വികലമായ ഒരു സിനിമ അനുഭവം ആണ് നീരാളി. ബോളിവുഡ് ഡയറക്ടർ അജോയ് വർമ്മയുടെ മലയാളത്തിലെ അരങ്ങേറ്റം തീർത്തും നിരാശപ്പെടുത്തി.

പ്രേക്ഷക പ്രതികരണം:
ഇതിലും ഭേദം നീരാളി പിടിച്ചു ചാവുന്നതായിരുന്നു....

റേറ്റിങ്: 1.5 / 5

വാൽകഷ്ണം:
സിനിമക്ക് കേറുമ്പോൾ ഫോണിൽ നെറ്റ് ഓഫറും, കൈയിൽ ഹെഡ് ഫോണും കരുതിയാൽ അടുത്തിരിക്കുന്നവരെ ബുദ്ധിമുട്ടിക്കാതെ യൂട്യൂബ് കണ്ടു സമയം കളയാം.


---പ്രമോദ്

Comments