നീലി
കഥാസാരം:
ഭർത്താവിന്റെ മരണത്തെ തുടർന്ന് ലക്ഷ്മി (മംമ്ത) നഗരത്തിലെ വീട് ഉപേക്ഷിച്ചു സ്വന്തം നാടായ കളിയങ്കാട്ടു എത്തുന്നു. മകൾക്കൊപ്പം അവിടെ താമസം ആകുന്ന ലക്ഷ്മിക്ക് കൂട്ട് ആകെ അമ്മമ്മ മാത്രം ആയിരുന്നു. കാവിലെ ഉത്സവം കണ്ടു മടങ്ങും വഴി ലക്ഷ്മിയുടെ തലയ്ക്കു ആരോ അടിച്ചു വീഴ്ത്തുന്നു. ബോധം വീണ ലക്ഷ്മിക്കൊപ്പം മകൾ ഉണ്ടായിരുന്നില്ല. മകളുടെ തിരോധാനത്തിന് പിന്നിലുള്ള രഹസ്യം തേടിയുള്ള ലക്ഷ്മിയുടെ യാത്ര ആണ് 'നീലി'.
സിനിമ അവലോകനം:
ഹൊറാർ - കോമഡി ജൻറുകളിൽ മലയാളത്തിൽ പകൽപ്പൂരം , ആകാശ ഗംഗ തുടങ്ങിയ ചിത്രങ്ങൾ വൻവിജയങ്ങൾ ആയിരുന്നു. ആ ശ്രേണിയിലേക്ക് കടക്കാനായി സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചെങ്കിലും പാളി പോയി. ഭീതി നിറച്ചു തുടങ്ങിയ ആദ്യ രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ, വര്ഷങ്ങളായി കണ്ടു മടുത്ത സ്ഥിരം പാറ്റേർനിൽ ഉള്ള കോമെടികൾ നിറച്ച ഹൊറാർ രംഗങ്ങൾ ആണ് നീലിയിൽ ഉടനീളം. ഒരു ത്രില്ലെർ മോഡിലേക്ക് കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചുവെങ്കിലും , ശ്രമം അത്രകണ്ട് വിജയിച്ചില്ല .പ്രേക്ഷകന് വ്യത്യസ്തത പകരാൻ ശ്രമിച്ച ക്ലൈമാക്സിലെ അനാവശ്യ ട്വിസ്റ്റു, രണ്ടാം കിട സിനിമകളെ അനുസ്മരിപ്പിക്കുന്ന ദ്വയാർത്ഥ കോമെടികളും, രംഗങ്ങളും. ഇങ്ങനെ ആകെ മൊത്തത്തിൽ പ്രേക്ഷകന് വിരസമായി കണ്ടു തീർക്കാവുന്ന ഒരു ശരാശരി ചിത്രമായി നീലി മാറി. പല രംഗങ്ങളും തമ്മിൽ ഉള്ള ലിങ്ക് മിസ്സിംഗ് ആയിരുന്നു. അത് തന്നെയാണ് ഈ ചിത്രത്തിലെ ഏറ്റവും വല്യ പോരായ്മ.
അഭിനയം, അഭിനേതാക്കൾ:
'കഥ തുടരുന്നു ' എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ തന്റെ ഭർത്താവായ ഷാനു മരിക്കുമ്പോൾ പുറത്തെടുത്ത അതെ അഭിനയ പ്രകടനം ഒരു മാറ്റവും ഇല്ലാതെ ഈ ചിത്രത്തിലും മംമ്ത പുറത്തെടുത്തിട്ടുണ്ട്. മമതയുടെ അഭിനയത്തിൽ ചിലരംഗങ്ങളിൽ കൃതൃമത്വം അനുഭവപെട്ടു. പരനോർമൽ ഇൻവെസ്റിഗേറ്ററായി എത്തിയ അനൂപ് മേനോൻ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. ഒട്ടും ഓവർ ആക്കാതെ തന്റെ സ്വത സിദ്ധമായ സ്റ്റൈലിൽ ആ വേഷം അദ്ദേഹം ഭംഗിയാക്കി. കോമേഡിനുംബറുകളുമായി ചിരിപ്പിച്ചു ബാബുരാജ്ഉം ശ്രീകുമാറും പ്രേക്ഷകനെ കയ്യിലെടുത്തു.
സംഗീതം, സാങ്കേതികം, സംവിധാനം:
ശരത് ഈണം പകർന്ന ഗാനങ്ങൾ തീർത്തും നിരാശാജനകം ആയിരുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചില രംഗങ്ങളിൽ നന്നായപ്പോൾ, മറ്റു ചിലതിൽ അരോചകമായി തോന്നി. കെട്ടുറപ്പുള്ള, പുതുമ നിറഞ്ഞ ഒരു തിരക്കഥയില്ലാത്തതാണ് ചിത്രത്തിന്റെ ഏറ്റവും വല്യ പോരായ്മ. ഒപ്പം അത്ര മികച്ചതെന്ന് തോന്നാത്ത ഒരു നോൺ - ലീനിയർ പാറ്റെർനിൽ ഉള്ള അവതരണം കൂടി ആയപ്പോൾ ചിത്രം പ്രേക്ഷകനെ തെല്ലു മുഷിപ്പിക്കുന്നു. എങ്കിലും പ്രേക്ഷകനെ ഭീതിപെടുത്താനുള്ള സംവിധായാകന്റെ ക്രാഫ്റ്റ് അങ്ങിങ്ങു പ്രകടമായി കാണാം.
പ്രേക്ഷക പ്രതികരണം:
വ്യത്യസ്തതയോ പുതുമയോ ഒന്നും ആഗ്രഹിക്കാതെ ഒരു സാധാരണ ഹൊറാർ- കോമഡി ചിത്രം കാണാൻ നിങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് ആസ്വാദ്യകരം ആകും. അല്ലാത്തവർ ഇംഗ്ലീഷ് ക്ലാസിക് ഹൊറാർ പടങ്ങൾ വീണ്ടും കണ്ടു നിർവൃതി അടയുക.
റേറ്റിങ്: 2.5 / 5
വാൽകഷ്ണം:
അനൂപ് മേനോൻ സാറേ...അപ്പൊ നിങ്ങൾക്കു മോഹൻലാലും മമ്മൂട്ടിയും ഒന്നും വരാതെ അഭിനയിക്കാൻ അറിയാം അല്ലെ....!!!
---പ്രമോദ്
Comments
Post a Comment